rss
twitter

ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും

പഞ്ചതന്ത്രത്തിലെ സൂചിമുഖി പക്ഷിയുടെ കഥ പലര്‍ക്കും പരിചയമുണ്ടാവും. മിന്നാമിനുങ്ങിനെ പിടിച്ച്‌ കരിയിലയ്ക്ക്‌ തീകൊളുത്താന്‍ നോക്കുന്ന കുറെ കുരങ്ങന്മാരോട്‌ മിന്നാമിനുങ്ങിന്റെ ദേഹത്തുള്ളതു തീയല്ല എന്ന ഉപദേശവുമായി ചെന്നതാണ്‌ സൂചിമുഖിപ്പക്ഷി. അവര്‍ കേട്ടഭാവം പോലും നടിക്കുന്നില്ലെന്ന്‌ കണ്ടിട്ടും പക്ഷി ഉപദേശം തുടര്‍ന്നു. ദേഷ്യം മൂത്ത വാനരന്മാര്‍ പക്ഷിയെ കഴുത്തുഞ്ഞെരിച്ചുകൊന്നു.

ഇതൊരു ഗുണപാഠ കഥയാണ്‌. രണ്ടാണ്‌ ഈ കഥയിലെ പാഠം. ഒന്ന്‌: നമ്മളുടെ അഭിപ്രായം ആവശ്യമില്ലാത്തിടത്ത്‌ അത്‌ പ്രകടിപ്പിക്കാന്‍ ചെല്ലരുത്‌. രണ്ട്‌: പാത്രമറിഞ്ഞേ വിളമ്പാവൂ. അതായത്‌, അഭിപ്രായം അഭിപ്രായമെന്ന നിലയില്‍ കേള്‍ക്കാനും വിലയിരുത്താനും ശേഷിയും അര്‍ഹതയുമുള്ളവരുടെ അടുത്തേ, അതു പറയാന്‍ നില്‍ക്കാവൂ.

ഈ രണ്ടുനിയമവും തെറ്റിച്ചതാണ്‌ സക്കറിയ ചെയ്ത തെറ്റ്‌. ഒന്ന്‌, മലയാളികളോട്‌ - ഡിവൈഎഫ്‌ഐക്കാരോടല്ല - ലൈംഗികത ചര്‍ച്ച ചെയ്യാന്‍ പാടില്ല.  സമൂഹത്തിന്റെ കപട സദാചാര ബോധം വഴിക്കണ്ണുമായി നോക്കിയിരിപ്പുണ്ട്‌. രണ്ട്‌: നമ്മുടെ രാഷ്ട്രീയബോധം പലപ്പോഴും വ്യക്തിനിഷ്ഠമാണെന്നും അതില്‍ വസ്തുനിഷ്ഠതയുടെയോ ആശയപരതയുടെയോ അംശങ്ങള്‍ തുലോം കുറവാണെന്നും മനസ്സിലാക്കാതെയാണ്‌ അദ്ദേഹം അഭിപ്രായങ്ങള്‍ പറഞ്ഞത്‌. നമ്മുടെ ലൈംഗിക വിചാരങ്ങളുടെ ആഴമളക്കുന്നതില്‍ സക്കറിയയ്ക്ക്‌ പാളിച്ച പറ്റി.

ബാംഗ്ലൂരിലേക്ക്‌ പോകുന്ന ബസുകള്‍ സഞ്ചരിക്കുന്ന വ്യഭിചാരശാലകളാണെന്ന്‌ 'തുറന്നെഴുതി' ഇളംമഞ്ഞയുടെ വായനാസമൂഹത്തെ കൂടി തങ്ങളോടൊപ്പം നിര്‍ത്താന്‍ വനിതാ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ പൊങ്ങച്ചത്തിന്റെ ആലഭാരങ്ങള്‍ തടസ്സമല്ലാതെ വരുന്നത്‌ നമ്മുടെ സമൂഹത്തിലാണ്‌. അടിപ്പെടലിന്റെ അടിമത്താവസ്ഥയെ തെല്ലും മനസ്സിലാക്കാതെ, സൂര്യനെല്ലിപ്പെണ്‍കുട്ടിക്ക്‌ ഓടിരക്ഷപ്പെടാമായിരുന്നില്ലേ എന്ന്‌ ഒരു ന്യായാധിപന്‍ അത്ഭുതം കൂറിയപ്പോള്‍ കൂടെ അത്ഭുതപ്പെട്ടവരാണ്‌ നമ്മള്‍. ആ പാകമാകാത്ത സമൂഹത്തോടാണ്‌ മുമ്പൊരിക്കല്‍, സെന്റ്‌ തെരേസാസ്‌ വിദ്യാര്‍ത്ഥികളുടെ  ചിത്രങ്ങളെ സൂചിപ്പിച്ച്‌  "കുറെ പെണ്‍കുട്ടികള്‍ സ്വന്തം ഹോസ്റ്റല്‍ മുറിയില്‍ നഗ്നരായി ഫോട്ടോയെടുത്താല്‍ ആര്‍ക്കാണ്‌ പ്രയാസം" എന്ന്‌ സക്കറിയ കണ്ണുരുട്ടിയത്‌. പ്രതികരണം എന്തായിരുന്നുവെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. അന്നേ മനസ്സിലാക്കേണ്ടതായിരുന്നു, സക്കറിയ മലയാളികളെ. അതുണ്ടായില്ല, പകരം അദ്ദേഹം പയ്യന്നൂരില്‍ ചെന്ന്‌ ഇങ്ങനെ പ്രസംഗിച്ചു:

'ഒരു സഖാവ്‌ ഒരു ഭാര്യയെ സ്വീകരിക്കുന്നതിന്റെ രീതി, അല്ലെങ്കില്‍ ഒരു ഇണയെ കണ്ടെത്തുന്നതിന്റെ രീതിയുടെ മേല്‍ വരെ അയാള്‍ യഥാര്‍ത്ഥ സഖാവാണെങ്കില്‍ നിയന്ത്രണങ്ങളുണ്ട്‌ എന്ന്‌ ഞാന്‍ കരുതുന്നില്ല. അതിലെ ലൈംഗികത, പരസ്യ ലൈംഗികത ഒരു മുഖം മൂടി മാത്രമാണ്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. വലിയ ഒരു വെള്ള പൂശിയ മുഖംമൂടിയാണ്‌ നിങ്ങള്‍ കാണുന്നത്‌. അതിലെ രഹസ്യ ലൈംഗികതയെന്നത്‌ മറ്റാരുടെയും കാര്യം പോലെ സ്വതന്ത്രവും ആനന്ദകരവും സന്തോഷകരവുമൊക്കെയാണ്‌...'

'വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത്‌, ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗികതയില്‍, ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗികതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന്‌ സംശയമുണ്ട്‌...'

'ഒരു പക്ഷേ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച പ്രസ്ഥാനമാണ്‌ (ചെറുതായി ചിരിക്കുന്നു) രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ഇടതുപക്ഷപ്രസ്ഥാനം. ആ രാഷ്ട്രീയപ്രസ്ഥാനമാണ്‌ ഇന്ന്‌ ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്‌, ഒരു സ്ത്രീയേം പുരുഷനേം ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക്‌ മറിഞ്ഞത്‌...'

'അപ്പോ എനിക്ക്‌ തോന്നുന്നത്‌ ക്രൈസ്തവ പാരമ്പര്യം നമ്മില്‍ അടിച്ചേല്‍പ്പിച്ച ഒരു യാഥാസ്ഥിതികത്വം ഒരുവശത്തുണ്ട്‌. മറുവശത്ത്‌, എനിക്ക്‌ തോന്നുന്നത്‌, ഇടതുപക്ഷപ്രസ്ഥാനത്തെയും കൂടി ഈ തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ കണ്ടേതീരൂ...'

(ഇത്‌ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപമല്ല. വീഡിയോ ഷെയറിങ്‌ സൈറ്റായ യൂടൂബില്‍ ആരോ അപ്ലോഡ്‌ ചെയ്ത പ്രസംഗഭാഗങ്ങള്‍ മാത്രമാണ്‌.)

ഒറ്റനോട്ടത്തില്‍ ഈ പ്രസംഗത്തിന്‌ യാതൊരുയുക്തിഭംഗവുമില്ല. എന്നാല്‍ ഈ പ്രസംഗം വന്ന സാഹചര്യം കൂടി പരിഗണിക്കണം. വിവാദമായ മഞ്ചേരി സംഭവം ഒന്നര ദിവസം കൊണ്ട്‌ മാധ്യമങ്ങളില്‍ നിന്ന്‌ അപ്രത്യക്ഷമായ ഒന്നാണ്‌. രാജ്മോഹന്‍ ഉണ്ണിത്താനെ വീട്‌ വളഞ്ഞ്‌ പിടിച്ചതു പൗരാവകാശ ലംഘനമാണെന്നും ഭരണകൂടം നിയമ ലംഘകര്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണെന്നും പറഞ്ഞാണ്‌  സക്കറിയ പ്രസംഗം ആരംഭിച്ചതെന്ന്‌ ദേശാഭിമാനി എഴുതുന്നു. ഇതിന്‌ പിന്നാലെ നടക്കുന്ന ഡിവൈഎഫ്‌ഐയും മഹിളാഅസോസിയേഷനും എസ്‌എഫ്‌ഐയുമെല്ലാം ലൈംഗിക അരാജകത്വത്തെ സ്ഥാപനവല്‍ക്കരിച്ചവരാണെന്ന്‌ സക്കറിയ പ്രസംഗിച്ചതായും പാര്‍ട്ടി മുഖപത്രം കുറ്റപ്പെടുത്തുന്നു. ലൈംഗിക അരാജകത്വമെന്ന വാക്ക്‌ താന്‍ ഉപയോഗിച്ചിട്ടില്ലെന്ന്‌ ഇന്ത്യാവിഷന്‍ ചര്‍ച്ചയില്‍ സക്കറിയ പിന്നീട്‌ നിഷേധിക്കുന്നുണ്ട്‌.

പാര്‍ട്ടി പത്രമായതിനാല്‍ ഇപ്പറഞ്ഞതില്‍ എത്രമാത്രം സത്യമുണ്ടാവും എന്ന സംശയം നമുക്കോരോരുത്തര്‍ക്കും കാണും. അതേ സമയം ഡിവൈഎഫ്ക്കാരും മറ്റുമാണ്‌ വീടുവളഞ്ഞതെന്ന്‌ മറ്റുപത്രങ്ങള്‍ എഴുതിയാല്‍ അത്‌ സത്യമാണെന്ന്‌ വിശ്വസിക്കാനും അത്തരം ആരോപണം ആവര്‍ത്തിക്കാനും സക്കറിയയ്ക്ക്‌ പ്രയാസമില്ല. സ്വാതന്ത്ര്യത്തിന്റെ രണ്ടുമുഖങ്ങളെ കുറിച്ചാണ്‌ പറയുന്നത്‌.

കെ കരുണാകരന്‍ ഡിഐസി ഉണ്ടാക്കിയപ്പോള്‍ കൂടെ പോകാതെ കെപിസിസി പ്രസിഡന്റ്‌ പദം രാജിവച്ച്‌ മന്ത്രിയാവുകയും തുടര്‍ന്ന്‌ ഉപതെരഞ്ഞെടുപ്പില്‍ തോറ്റമ്പുകയും ചെയ്ത കെ. മുരളീധരന്റെ ദയനീയ മുഖം ഓര്‍ക്കുന്നവര്‍ "തുറക്കൂ ഡെന്നീസ്‌, അടയ്ക്കൂ ഡെന്നീസ്‌" എന്ന ഉണ്ണിത്താന്‍ മന്ത്രം മറന്നിട്ടുണ്ടാവില്ല. പ്രകാശ്‌ കാരാട്ട്‌ രാത്രിയില്‍ ബൃന്ദയുടെ തുടയില്‍ തട്ടിവിളിച്ചാണ്‌ അവെയ്‌ലബിള്‍ പിബി കൂടുന്നതെന്ന അശ്ലീല പരാമര്‍ശം അതേ നാവില്‍ നിന്ന്‌ ഈയടുത്ത്‌ കേട്ടതും ഓര്‍മ്മയുണ്ടാവും. പിണറായിയുടെ കണ്ണ്‌ മ്അദനിയിലാണോ സൂഫിയയിലാണോ എന്ന്‌ ചോദിച്ചതും, അതേയാള്‍ തന്നെ.

മലയാളിയുടെ കപടസദാചാരത്തെ ആവോളമുപയോഗിച്ച്‌ തികച്ചും സ്ത്രീവിരുദ്ധമായ ജല്‍പ്പനങ്ങളോടെ എതിരാളികളായ രാഷ്ട്രീയ നേതാക്കന്മാരുടെ സ്വകാര്യതയ്ക്ക്‌ നേരെ അശ്ലീലമുതിര്‍ത്ത ആ രാഷ്ട്രീയപുംഗവന്‍ ഒരു നാള്‍ താന്‍ തീര്‍ത്ത ലൈംഗിക സദാചാരത്തിന്റെ തടവറയില്‍ പെട്ടു. നാട്ടിന്‍പുറത്തെ ഒരു വീട്ടില്‍ രാത്രികളില്‍ കാറുകള്‍ വരികയും പോവുകയും ചെയ്യുന്നത്‌ കണ്ട്‌ പെണ്‍വാണിഭ റാക്കറ്റ്‌ പ്രവര്‍ത്തിക്കുന്നതായി സംശയിച്ച്‌ പരിസരം നിരീക്ഷിച്ച നാട്ടുകാര്‍ ഒരു ഞായറാഴ്ച വെളുപ്പിന്‌ വീട്ടില്‍ വെളിച്ചം കണ്ട്‌ കടന്നു ചെന്നപ്പോള്‍ കണി രാജ്മോഹനായിരുന്നു.

രാജ്മോഹന്‍ അവിടെ വന്നത്‌ എന്തിനെന്നത്‌ വിഷയമല്ല. രാജ്മോഹന്‌ ഒപ്പമുണ്ടായിരുന്ന സ്ത്രീയുമായി അയാള്‍ ലൈംഗികവേഴ്ച നടത്തിയാല്‍ തന്നെയും, അത്‌ അവരെയും പരമാവധി അവരുടെ കുടുംബങ്ങളേയും മാത്രം ബാധിക്കുന്ന കാര്യമാണ്‌. അതില്‍ നാട്ടുകാര്‍ക്ക്‌ കാര്യമില്ല. മഞ്ചേരിയില്‍ അക്ഷരാര്‍ത്ഥത്തില്‍ നടന്നത്‌ മോബ്‌ ജസ്റ്റിസ്‌ ആണ്‌. വടക്കന്‍ കേരളത്തില്‍ മോബ്‌ ജസ്റ്റിസ്‌ നടാടെ നടക്കുകയല്ല. എങ്കിലും ഇത്രമേല്‍ ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു നീതി നടപ്പാക്കലിനെ ഉള്‍ക്കൊള്ളാനോ അനുകൂലിക്കാനോ ആവില്ല. അവിടെ പക്ഷെ രാജ്മോഹനെ കുടുക്കിക്കളയാം എന്നുവച്ച്‌ ആരും വലയും വിരിച്ച്‌ കാത്തിരുന്നതല്ല. ആര്‍ക്കോവേണ്ടി വിരിച്ച വലയില്‍ രാജ്മോഹന്‍ ചെന്നുവീഴുകയായിരുന്നു.

ജനം നിയമം കയ്യിലെടുത്തു എന്നത്‌ നേര്‌. ജനക്കൂട്ടത്തില്‍ പ്രധാനമായും സ്ഥലത്തെ കോണ്‍ഗ്രസുകാരും ലീഗുകാരുമായിരുന്നു എന്ന്‌ കിഞ്ചനവര്‍ത്തമാനം. സംഭവം അറിഞ്ഞുംകേട്ടും എത്തിയതാണ്‌ ഡിവൈഎഫ്‌ഐക്കാരും പിഡിപിക്കാരും. അവര്‍ അവസരം മുതലെടുക്കുകയും ചെയ്തു. പക്ഷെ സക്കറിയയുടെ പ്രസംഗത്തിലെത്തിയപ്പോള്‍ സദാചാരസംരക്ഷകരുടെ വേഷമിട്ടത്‌ ഇടതുപക്ഷക്കാര്‍ മാത്രമായി എന്നിടത്ത്‌ സക്കറിയ നീതിയല്ല പ്രവര്‍ത്തിച്ചതു എന്ന്‌ പറയേണ്ടിവരും.

ഉണ്ണിത്താന്‍ വിഷയത്തില്‍ വ്യക്തിയുടെ ലൈംഗിക സ്വാതന്ത്ര്യം പരക്കെ ചര്‍ച്ചാവിഷയമാകുമ്പോള്‍ നാം മറന്നുപോകുന്ന ഒന്നുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത്‌ ബാംഗ്ലൂരിലെ ഒരു ചാനല്‍ നടത്തിയ സ്ടിങ്‌ ഓപ്പറേഷനെ തുടര്‍ന്ന്‌ ഒരു നക്ഷത്ര വേശ്യാലയത്തില്‍ നിന്ന്‌ വിദേശിയായ ലൈംഗിക തൊഴിലാളിയോടൊപ്പം ബിനീഷ്‌ കോടിയേരി അറസ്റ്റ്‌ ചെയ്യപ്പെട്ടു എന്ന വ്യാജ വാര്‍ത്തയാണത്‌. അന്ന്‌ ബിനീഷ്‌ ഗള്‍ഫിലായിരുന്നു എന്നത്‌ വേറെ കാര്യം. എന്നാല്‍ ആദ്യവാര്‍ത്ത ചാനല്‍ തന്നെ പിന്നീട്‌ തിരുത്തുകയും പെണ്‍കുട്ടിയുടെ ലാപ്ടോപ്പില്‍ നിന്ന്‌ അവര്‍ക്കൊപ്പം ബിനീഷെന്ന്‌ സംശയിക്കുന്ന യുവാവിന്റെ ചിത്രം ലഭിക്കുകയും ചെയ്തത്തായി ചാനല്‍ വ്യാഖ്യാനിച്ചു. ആ വാര്‍ത്തയും ചിത്രവും മലയാളദൃശ്യമാധ്യമലോകം കൊണ്ടാടുക തന്നെ ചെയ്തു.

മഞ്ചേരി സംഭവത്തില്‍ എന്തുകൊണ്ട്‌ നാട്ടുകാരില്‍പ്പെട്ട മറ്റാരും വിമര്‍ശന വിധേയമാവുന്നില്ല, എന്തുകൊണ്ട്‌ ഡിവൈഎഫ്‌ഐ ചിത്രത്തിലേക്ക്‌ വരുന്നു എന്നുചോദിച്ചാല്‍ ഉത്തരം ലളിതമാണ്‌. പൊതുസമൂഹത്തിന്റെ നിലപാടുകളെയും താത്പര്യങ്ങളേയും ഗുണാത്മകമായി സ്വാധീനിക്കാനും മെച്ചപ്പെടുത്താനുമുള്ള ബാധ്യത ഏതൊരു പുരോഗമന പ്രസ്ഥാനത്തിനുമുണ്ട്‌. അതിന്റെ സ്ഥാനത്ത്‌, സ്ഥാപനവത്കരിക്കപ്പെട്ട ലൈംഗിക പൊതുബോധത്തെ ന്യായീകരിക്കാന്‍ അവര്‍ തുനിയുമ്പോള്‍ അതിനെ തിരുത്തേണ്ട ബാധ്യത ആര്‍ക്കാണ്‌ എന്ന മറുചോദ്യമുയരുന്നു.

അങ്ങനെ ആരാനും കുറ്റപ്പെടുത്തിയാല്‍ അതിന്‌ വാക്കുകള്‍ കൊണ്ട്‌ മറുപടി പറയുകയാണ്‌ അഭികാമ്യം. പ്രത്യേകിച്ച്‌  കേരളത്തിന്റെ പൊതുബോധമാകെ പിണറായി വിജയന്‌ എതിരുനില്‍ക്കുമ്പോഴും ലാവ്ലിന്‍ കേസില്‍ ചില വാദങ്ങള്‍ എടുത്തുപറഞ്ഞ്‌ പിണറായിയെ പിന്തുണച്ച ഒരാളാണ്‌ സക്കറിയ എന്ന പുരാവൃത്തമെങ്കിലും അദ്ദേഹത്തോട്‌ വൈകാരികമായി പെരുമാറിയവര്‍ ഓര്‍ക്കേണ്ടതായിരുന്നു.

വൈകാരികത തന്നെയാണ്‌ സക്കറിയയ്ക്കെതിരായ കയ്യേറ്റ ശ്രമമായി മാറിയത്‌. തരാതരം തിരിച്ചറിയാനുള്ള ത്യാജ്യഗ്രാഹ്യബുദ്ധിയെ, വിവേകത്തെ, വൈകാരികത കീഴ്പ്പെടുത്തുന്നു. ഇടതുപക്ഷത്തില്‍ അതുണ്ടാവുമ്പോള്‍ അത്‌ രാഷ്ട്രീയമായ പരാജയം കൂടിയാകുന്നു.

ഇതിനുമപ്പുറം സക്കറിയയുടെ പ്രസംഗത്തിലേക്ക്‌ തിരിച്ചുപോയാലോ? കമ്മ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതം ലൈംഗികതയുടെ ഉത്സവമായിരുന്നു എന്ന്‌ സക്കറിയ ധ്വനിപ്പിക്കുമ്പോള്‍ ചില ഒറ്റതിരിഞ്ഞ അനുഭവങ്ങളെ സാമാന്യവത്കരിക്കുകയാണ്‌. ഒളിവുജീവിതം വലിയ സുഖമായിരുന്നു എന്ന പേച്ച്‌ പയ്യന്നൂറില്‍ പ്രസംഗം കേട്ടവര്‍ക്ക്‌ അത്ര രസിച്ചിട്ടുണ്ടാവില്ല. സാഹിത്യത്തേക്കാളും അവര്‍ കേട്ടിട്ടുള്ളത്‌ ഒളിവില്‍ താമസിച്ച  സഖാക്കളുടെ കഷ്ടപ്പാടിന്റെ കഥകളായിരിക്കും. പയ്യന്നൂറില്‍ നിന്ന്‌ കരിവെള്ളൂരിലെ കണ്ടത്തിലേക്ക്‌ വലിയ ദൂരമില്ലല്ലോ.

ഒളിവുകാലം ലൈംഗീകപര്യവേക്ഷണങ്ങളുടേതായിരുന്നു എന്ന കല്‍പ്പന സുബ്രഹ്മണ്യ ഷേണായിയും കുഞ്ഞമ്പുവും നായനാരും ഇഎംഎസും എകെജിയും അടക്കമുള്ള നേതാക്കന്മാരുടെ സാന്മാര്‍ഗ്ഗിക സങ്കല്‍പ്പങ്ങളെ മാത്രമല്ല ചോദ്യം ചെയ്യുന്നത്‌. അവരെ ഒളിവില്‍ പാര്‍പ്പിച്ച വീടുകളിലെ സ്ത്രീകളെ കൂടിയാണ്‌. തങ്ങളുടെ പുരുഷന്മാര്‍ കൊടിയ മര്‍ദ്ദനത്തിന്‌ വിധേയരായി ഒളിവിലും തെളിവിലുമായി കഴിയുമ്പോഴും കണ്ണിലെ കൃഷ്ണമണി പോലെ വിപ്ലവപ്രസ്ഥാനത്തിന്റെ നേതാക്കന്മാരെ സംരക്ഷിക്കാന്‍ തയ്യാറായ അവരത്രയും അയഞ്ഞ ജീവിതത്തിന്റെ പ്രതിനിധികളായിരുന്നു എന്നു പറയുമ്പോള്‍ അവരുടെ മക്കള്‍ അച്ഛനെന്ന്‌ വിളിക്കുന്നത്‌ യഥാര്‍ത്ഥ അച്ഛനെയല്ല എന്നും വരുന്നു. എത്ര മധുരംപുരട്ടി പറഞ്ഞാലും തന്തയില്ലാത്തവര്‍ എന്ന ആക്ഷേപം സമചിത്തത്തയോടെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക്‌ തുണയായി രൂപക്കൂടിന്റെ സംരക്ഷണമില്ല. അത്രമേല്‍ രൂഢമൂലമാണ്‌ നമ്മുടെ സമൂഹത്തിലെ പുരുഷാധിപത്യ സങ്കല്‍പ്പം. അതില്‍ നിന്ന്‌ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ പോലും രക്ഷയില്ല.

കാക്കനാടന്റെ ഉഷ്ണമേഖല നോവല്‍ എന്നതിനപ്പുറം ചരിത്രപുസ്തകമായി മാറുന്നതും, ടിവി തോമസ്‌, എംഎന്‍ തുടങ്ങിയവരെ കുറിച്ച്‌ പ്രചരിച്ചിരുന്ന ശരിയോ തെറ്റോ ആയ കഥകള്‍ എല്ലാവരുടെയും കഥകളാവുന്നതും പത്രത്താളുകളിലാവുമ്പോള്‍ അവര്‍ക്ക്‌ ഉടന്‍ പ്രതികരിക്കാനാവില്ല. അതേ സമയം അത്‌ അവരുടെ മുഖത്തുനോക്കി ആരെങ്കിലും പറയുമ്പോള്‍ കുറഞ്ഞ പക്ഷം ചില വാടാപോടാ വിളികളെങ്കിലുമുണ്ടാകും. ഒരു വിഷയലമ്പടന്റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങളെ ന്യായീകരിക്കാനായാണ്‌ തങ്ങളുടെ നേതാക്കന്മാരെ കുറിച്ചും അമ്മമാരെ കുറിച്ചും വേണ്ടാതീനം പറയുന്നതെന്നേ, അവര്‍ കരുതൂ. അത്‌ ഡിവൈഎഫ്‌ഐക്കാരന്റെ കുഴപ്പമല്ല, മലയാളികളുടെ പൊതുപ്രശ്നമാണ്‌. അസഹിഷ്ണുതയ്ക്കപ്പുറം ലൈംഗികമായ അരക്ഷിതത്വ ബോധത്തില്‍ നിന്നാണ്‌ ഈ പ്രതികരണം ഉണ്ടാവുന്നത്‌. അല്ലെങ്കില്‍ അരക്ഷിതത്വത്തില്‍ നിന്നാണ് അസഹിഷ്ണുതയ്ക്ക് ഊര്‍ജ്ജം ലഭിക്കുന്നത്. ഇത് ചികിത്സിക്കേണ്ട രോഗമാണുതാനും. 

ഇടക്കാലത്ത്‌ ഉണ്ടായിരുന്ന കമ്മ്യൂണ്‍ ജീവിതത്തെ കുറിച്ച്‌ വലതുപക്ഷക്കാര്‍ 50കളില്‍ ഉയര്‍ത്തിയ ആക്ഷേപം സ്ത്രീ പൊതുമുതലാണെന്നും അതിനാല്‍ കമ്മ്യൂണിസ്റ്റ്‌ ഭരണത്തില്‍ ഏതു പുരുഷനും ആരുടെ ഭാര്യയേയും ഭോഗിക്കാമെന്നുമായിരുന്നു. സക്കറിയയെ പോലൊരാള്‍ ആ നിലവാരത്തിലേക്ക്‌ പോകുമെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം.

എന്നാല്‍ സക്കറിയ ഉയര്‍ത്തുന്ന മറുവാദമുണ്ട്. പ്രസംഗം കഴിഞ്ഞിറങ്ങവെ തന്നോട് എതിര്‍ത്തുപറഞ്ഞ പുകസ നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിച്ചതെന്തിനെന്ന് ചോദിച്ചാണ് തട്ടിക്കയറിയത്. പയ്യന്നൂരില്‍ വന്ന് ഡിവൈഎഫ്ഐയെ അധിക്ഷേപിച്ച് നീ ജീവനോടെ പോകില്ല എന്നാണ് പിന്നീട് കാര്‍ തടഞ്ഞുനിര്‍ത്തിയ യുവാക്കള്‍ ബഹളം കൂട്ടിയത്. ഈ രണ്ട് സമയത്തും യുഗപുരുഷന്മാരെ കുറിച്ച് ഇവരാരും ഒന്നും പറഞ്ഞിട്ടില്ല. അപ്പോള്‍ വാക്കേറ്റത്തെ ന്യായീകരിക്കാന്‍ ഉയര്‍ത്തുന്ന വാദം തെറ്റാണ്. ഇതാണ് സക്കറിയ പറഞ്ഞതിന്റെ സംക്ഷിപ്തം.

അപമാനിതനായ ഒരു വ്യക്തിയോ ഒരു കൂട്ടമോ അസഹിഷ്ണുത കാട്ടുമ്പോള്‍, അതിന്റെ യഥാര്‍ത്ഥ കാരണം, അവനെ വിഷമിപ്പിച്ച കാരണം, എടുത്തുപറയാന്‍ മടിക്കും. പകരം മറ്റൊരു ന്യായമാവും കണ്ടെത്തുക. യുഗപുരുഷന്മാരെ ആക്ഷേപിച്ചതിനേക്കാള്‍ തങ്ങളുടെ അമ്മമാരെ ആക്ഷേപിച്ചതായാവും അവര്‍ക്ക് തോന്നിയിട്ടുണ്ടാവുക എന്ന് മുന്നമേ പറഞ്ഞു. അപ്പോള്‍ തങ്ങളുടെ അമ്മമാരെക്കുറിച്ച് അങ്ങനെ പറഞ്ഞതെന്തിന് എന്നുചോദിച്ചാവില്ല നാണമുള്ള ഏത് മകനും വാക്കേറ്റം നടത്തുക. പകരം മറ്റെന്തിനെയെങ്കിലും ചാരിയായിരിക്കും. അത് ശുദ്ധകാപട്യമാണെങ്കിലും നടപ്പുരീതിയാണ്. അതുകൊണ്ടു തന്നെ, സക്കറിയ പറയുന്നത് വിശ്വസിക്കുകയേ തരമുള്ളു.

സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാനും നടപടിയെടുക്കാനും ഡിവൈഎഫ്‌ഐ തയ്യാറായി എന്നത്‌ വലിയ കാര്യമാണ്‌. അത്‌ അങ്ങനെ തന്നെയാണ്‌ വേണ്ടതും. എന്നാല്‍ പ്രാസംഗികന്‍ വേദിയറിഞ്ഞ്‌ പ്രസംഗിക്കണമെന്ന്‌ സ്ഥാപിക്കാന്‍ മതവിശ്വാസികളുടെ യോഗത്തില്‍ മതത്തെ അവഹേളിച്ചു സംസാരിച്ചാല്‍ സംഭവിക്കുന്നത്‌ പോലെയാണ്‌ ഇതും എന്ന്‌ സിപിഐഎമ്മിന്റെ സെക്രട്ടറി ഈ പ്രശ്നത്തെ ചെറുതാക്കി കാണേണ്ടിയിരുന്നില്ല. കമ്മ്യൂണിസത്തെ മതത്തോട്‌ ഉപമിക്കുകയും മതത്തിന്റെ അസഹിഷ്ണുത കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയത്തിനുണ്ടെന്ന്‌ സമ്മതിക്കുകയും ചെയ്യുന്നത്‌ അപകടമേ ചെയ്യൂ. പ്രായോഗികമായി ഒരു പക്ഷെ പിണറായി വിജയന്‍ പറഞ്ഞത് വാസ്തവമായിരിക്കാം. എങ്കിലും വളരെ അപകടകരമായ ഒരു പ്രൊപ്പോസിഷന്‍ ആണത്. 

സക്കറിയയെ കയ്യേറ്റം ചെയ്തതിനെ അപലപിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്‌. എന്നാല്‍ പിണറായി വിജയന്റെ മറ്റൊരു നിരീക്ഷണമാണ്‌ ശ്രദ്ധയാകര്‍ഷിക്കേണ്ട ഘടകം.  "സക്കറിയയെ പറ്റി നല്ലത്‌ പറയാതിരുന്ന മാധ്യമങ്ങള്‍ക്ക്‌ ഇപ്പോള്‍ ഒറ്റ ദിവസം കൊണ്ട്‌ സക്കറിയ മഹാനായ വ്യക്തിയായതില്‍ സന്തോഷമുണ്ട്‌. ഇപ്പോള്‍ അദ്ദേഹത്തിനും മാധ്യമ ശ്രദ്ധ കിട്ടുന്നുണ്ടല്ലോ," എന്നതായിരുന്ന വിജയന്റെ ടിപ്പണി.

ഇതിനോട്‌ സക്കറിയ പ്രതികരിച്ചതു ഇങ്ങനെ: "പത്രങ്ങളെ ശ്രദ്ധിക്കുന്ന ഒരാള്‍ എന്ന നിലക്കാണ്‌ ശ്രീ പിണറായി വിജയന്റെ ആ അഭിപ്രായം. അത്‌ അതിന്റെ സ്വാരസ്യത്തോടും ഫലിതത്തോടും സ്വീകരിക്കുന്നു."

നമ്മുടെ ജീവിതത്തില്‍ നിന്ന്‌ എന്നാണ്‌ സ്വാരസ്യവും ഫലിതവും പടിയിറങ്ങിപ്പോയത്‌?"

അടിക്കുറിപ്പ് : ഈ വിഷയത്തില്‍ വായിച്ച പല ബ്ലോഗ് പോസ്റ്റുകളും കമന്റുകളും ക്രോഡീകരിക്കാന്‍ നടത്തിയ ഒരു ശ്രമമാണിതു്. ഇതില്‍ പലരുടെയും ആശയങ്ങള്‍, വാചകങ്ങള്‍​മുതലായവ ഉപയോഗിച്ചിട്ടുണ്ടു്. എന്നാല്‍ ഇതു് മൊത്തമായി എന്റെ അഭിപ്രായമാണു്. 

ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം

ഇടതുപക്ഷം വിമര്‍ശനത്തിനു് അതീതരാണോ? ഒരിക്കലുമല്ല. അവര്‍ വിമര്‍ശിക്കപ്പെടുക തന്നെ വേണം. അതേ സമയം ഇടതുപക്ഷത്തിനെതിരായ ഏതെങ്കിലും ആരോപണം പൊളിയുമ്പോള്‍ പൊടുന്നനെ വിഷയം വഴിതിരിക്കുകയും പകരം ചില തൊടുന്യായങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നതിനെ വിമര്‍ശനമെന്നു വിളിക്കാമോ?

നിങ്ങള്‍ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തില്ലേ? നിങ്ങള്‍ ട്രാക്ടറിനെതിരെ സമരം ചെയ്തില്ലേ? എന്നിട്ടു് നിങ്ങളെന്താ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നേ? നിങ്ങളെന്താ വെബ്സൈറ്റ് തുടങ്ങുന്നേ?

ഇടതുപക്ഷത്തിനെതിരായി ഉന്നയിക്കപ്പെടുന്ന ഹൈ വോള്‍ട്ടേജ് ആരോപണങ്ങളില്‍ ഏതെങ്കിലും പൊളിഞ്ഞാല്‍ ഉടനെ ആരോപണം ഉയര്‍ത്തിയവര്‍ തിരിഞ്ഞുകൊണ്ടിരുന്നതു് മുകളില്‍പ്പറഞ്ഞ ചോദ്യങ്ങളിലേക്കായിരുന്നു. ഒരു ഡിസ്കഷന്‍ ഗ്രൂപ്പില്‍ അനന്തമായി നീളുന്ന ഏതു ചര്‍ച്ചയും വിഷയത്തില്‍ നിന്നു് വഴിമാറി ഫാസിസത്തിലേക്കു് എത്തുമെന്നു് ഒരു പ്രോബബിലിറ്റി തിയറിയുണ്ടു് (Godwin's Law). അതേ പോലെയാണു്, ഇടതുപക്ഷത്തോടുള്ള സ്പെസിഫിക്‍ ആയ വിമര്‍ശനങ്ങളില്‍ ഏതെങ്കിലും പൊളിയുന്ന പക്ഷം മേല്‍പ്പറഞ്ഞ ചോദ്യങ്ങളിലേക്കെത്താനുള്ള സാധ്യതയും. ആ ഗണത്തിലേക്കു് ഒരു പുതിയ ചോദ്യം കൂടി സ്ഥാനം പിടിച്ചിരിക്കുന്നു.
നിങ്ങള്‍ സ്വാശ്രയ കോളജിനെതിരെ സമരം ചെയ്തവരല്ലേ? എന്നിട്ടെന്താ നിങ്ങളുടെ നേതാക്കള്‍ അവരുടെ മക്കളെ സ്വാശ്രയ കോളജില്‍ വിട്ടുപഠിപ്പിക്കുന്നതു്?
ഈ ചോദ്യം ഏറ്റവും അവസാനം കേട്ടതു് പിണറായി വിജയന്റെ വീടു സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്റെ വീടു് എന്ന വ്യാജേന ഒരു വലിയ നിര്‍മ്മിതിയുടെ പടം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതു് ഇടതുപക്ഷക്കാരായ പലരുടെ ജാഗ്രത മൂലം പൊളിച്ചടുക്കാനായി. എങ്കില്‍ പിണറായിയുടെ യഥാര്‍ത്ഥ വീടു് കാണട്ടെ എന്നായി അടുത്ത ഇണ്ടാസ്. അതായതു് വിജയന്റേതെന്ന വ്യാജേന മറ്റൊരു വീടിന്റെ ചിത്രം പ്രചരിപ്പിച്ചതിനുപിന്നിലെ ക്രിമിനല്‍ മനസ്സ് ആര്‍ക്കും വിഷയമല്ല. അതു് ക്ഷമിക്കാവുന്ന കുറ്റം. പിണറായി വിജയന്റെ വീടിന്റെ ചിത്രം അദ്ദേഹം തന്നെ പത്രസമ്മേളനം നടത്തി വിതരണം ചെയ്യാത്തതാണു് മാരകമായ കുറ്റം! പുറത്തുനിന്നു് വീടിന്റെ ചിത്രമെടുക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്നും അതിനു് ആരെങ്കിലും ശ്രമിച്ചാല്‍ അയാള്‍ ആരോഗ്യത്തോടെ വീട്ടില്‍ തിരിച്ചെത്തില്ലെന്നുമായി വാദങ്ങള്‍. ഇതു് പിണറായി വിജയന്‍ തന്നെയല്ലേ, അതോ ഡോണ്‍ കോളിയോണ്‍ ആണോ എന്നു് സംശയം തോന്നിപ്പോയി.

ബ്ലോഗറായ മാരീചന്‍ പറഞ്ഞുകേട്ട ഒരു കഥ പറയാം. സന്ദര്‍ഭവശാല്‍ പറയുന്നുവെന്നേയുള്ളൂ. അതല്ല നമ്മുടെ വിഷയം എന്നു് അറിഞ്ഞുകൊണ്ടു തന്നെ.

കുമ്പളത്ത് ശങ്കുപ്പിളളയെന്നൊരു നേതാവുണ്ടായിരുന്നു പണ്ട്. ടിയാനെതിരെ ഉയര്‍ന്നു വന്ന അഴിമതിയാരോപണം നിഷേധിക്കാത്തതിന്റെ കാരണം പത്രക്കാര്‍ ചോദിച്ചു. രസികന്റെ മറുപടി ഇങ്ങനെയായിരുന്നു:

"ഇന്ന് ഞാനിത് നിഷേധിച്ചാല്‍, കുമ്പളത്ത് ശങ്കുപ്പിളളയ്ക്ക് ഗര്‍ഭമാണെന്നും നാളെ ഇവന്മാര്‍ ആരോപിക്കും. അതും എനിക്ക് നിഷേധിക്കേണ്ടി വരും".

പിണറായിയുടെ അവസ്ഥ സത്യം പറഞ്ഞാല്‍ ഇതാണു്. നിഷേധക്കുറിപ്പിറക്കാനാണെങ്കില്‍ അതിനേ നേരം കാണൂ. പിണറായിക്കു് മാത്രമല്ല, ബിനീഷ് കോടിയേരിക്കും ഇതാണവസ്ഥ. സാധാരണഗതിയില്‍ എന്തുകൊണ്ടു് മാര്‍ക്സിസ്റ്റ് നേതാക്കള്‍ അവരുടെ മക്കളെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഇറക്കുന്നില്ല എന്നതായിരുന്നു ചോദ്യം. വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്ന പ്രയോഗത്തോടും രാഷ്ട്രീയത്തില്‍ ഇറക്കുക എന്ന പ്രയോഗത്തോടും യോജിപ്പില്ല എന്നു രേഖപ്പെടുത്തി തന്നെ പറയട്ടേ, ബിനീഷ് കോടിയേരി വിദ്യാര്‍ത്ഥി സംഘന പ്രവര്‍ത്തകനായതായിരുന്നു കുറേക്കാലം പ്രശ്നം. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം.

നമുക്കു് പിണറായിയുടെ യഥാര്‍ത്ഥ വീടിലേക്കു് തിരികെ വരാം. സാക്ഷാല്‍ പിഎം മനോജ് തന്നെ പിണറായിയുടെ വീടിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ടു. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കെ മംഗളത്തിലെ ഒരു റിപ്പോര്‍ട്ടര്‍ എടുത്ത ചിത്രമായിരുന്നു അതു്. തേജസ് ദിനപത്രം ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെ അതിന്റെ ഗ്യാസും തീര്‍ന്നു. അടങ്ങിയിരിക്കുമോ, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍? പിണറായിയുടെ മകനെന്താ ബര്‍മിങ്ഹാമില്‍ പോയി പഠിച്ചതു്? അതിനുള്ള പണം എവിടെന്നു കിട്ടി? മകളെങ്ങിനെ അമൃതയില്‍ പഠിച്ചു? ചോദ്യശരങ്ങള്‍ തുടങ്ങുകയായി.

അതെക്കുറിച്ചു് പറയുംമുമ്പു് ട്രാക്ടറിനെ കുറിച്ചും കമ്പ്യൂട്ടറിനെ കുറിച്ചും പറയാം. എന്താണു് ഇവയ്ക്കുരണ്ടിനുമെതിരെ ഇടതുപക്ഷം - കൃത്യമായി പറഞ്ഞാല്‍ സിപിഐ(എം) ചെയ്തതു്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ കാര്യങ്ങളേയും ആദ്യമെതിര്‍ക്കും, പത്തുവര്‍ഷത്തിനു് ശേഷം അവര്‍ തന്നെ അതുനടപ്പാക്കും, ഇതാകണ്ടില്ലേ എന്ന മട്ടിലാണു് വലതുപക്ഷം ഇതേക്കുറിച്ചുപറയുന്നതു്.  ഇതില്‍ എത്രമാത്രം സത്യമുണ്ടു്? ഈ വിഷയത്തില്‍ കുറേക്കാലം മുമ്പു വായിച്ച ഒരു ലേഖനം ഇവിടെ പകര്‍ത്തുകയാണു്. മറ്റൊരു ബ്ലോഗ് പോസ്റ്റിലെ കമന്റിലൂടെ വായിച്ച ലേഖനമായതിനാല്‍ ആരെഴുതിയതെന്നോ ഏതു് പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചതെന്നോ അറിയില്ല. എങ്കിലും അതില്‍ പറഞ്ഞിരിക്കുന്ന കാര്യം നമ്മുടെ ചര്‍ച്ചയ്ക്കു് വിഷയമാണു്. ലേഖനത്തിനു് ദൈര്‍ഘ്യമുള്ളതിനാല്‍ ആവശ്യക്കാര്‍ക്കു് സ്കിപ് ചെയ്യാം.

    "ചാനലുകളുടെ വികസന ചര്‍ച്ചകളില്‍ സ്ഥിരമായി കടന്നുവരുന്ന രണ്ടു പ്രതീകങ്ങളാണ് ട്രാക്ടറും കമ്പ്യൂട്ടറും. കമ്യൂണിസ്റ്റുവിരുദ്ധ പ്രചാരവേലയുടെ ഉപകരണങ്ങളായാണ് ഇവരണ്ടും ഉപയോഗിക്കപ്പെടുന്നത്. ശാസ്ത്രസാങ്കേതിക രംഗത്തെ വികാസത്തെ സാമൂഹ്യപുരോഗതിക്കായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളെ കമ്യൂണിസ്റ്റുകാര്‍ തടയുകയായിരുന്നു എന്നാണാരോപണം.

    മറ്റിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തവും ലോകശ്രദ്ധയാകര്‍ഷിച്ചതുമായ സവിശേഷവികസനമാതൃകയാണ് കേരളത്തിലേത്. സ്വതഃസിദ്ധമായ ദൌര്‍ബല്യങ്ങളോടെയും പരിമിതികളോടെയുമാണെങ്കിലും ലോകത്തിലെ വികസിത സമൂഹങ്ങളോട് കിടപിടിക്കുന്ന ജീവിതവ്യവസ്ഥ ജനങ്ങള്‍ക്ക് അതു സംഭാവന ചെയ്തു. ഭൂപരിഷ്കരണമാണ് ഈ വികസനത്തിന് അടിത്തറയായിത്തീര്‍ന്നത്. ആയിരത്താണ്ടുകളായി നിലനിന്ന ജാതി, ജന്മി, നാടുവാഴി വ്യവസ്ഥയുടെ തായ്‌വേരില്‍ വീണ കോടാലിയായിരുന്നു ഭൂപരിഷ്കരണം. 'ഉണക്കിച്ചേറി വെടിപ്പാക്കി' തമ്പുരാന്റെ 'കളത്തില്‍ കടത്തിവടിച്ചിരുന്ന' പാട്ടനെല്ല് സ്വന്തം പത്തായത്തില്‍ പൊലിയളന്നു തുടങ്ങിയതോടെ കര്‍ഷകന്റെ സാമ്പത്തിക നട്ടെല്ല് നിവര്‍ന്നു. വേലയ്ക്കും കൂലിക്കും വ്യവസ്ഥകളൊന്നുമില്ലാതിരുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് നിശ്ചിതസമയത്തെ വേലയ്ക്ക് നിശ്ചിതകൂലി നല്‍കാന്‍ ഭൂവുടമയായ കര്‍ഷകന്‍ നിര്‍ബന്ധിതനായി.

    എന്നാല്‍ ജന്മിത്വം അവസാനിച്ചതോടെ പുതുമടിശ്ശീലക്കാരായ ഒരു പറ്റം സമ്പന്നകര്‍ഷകര്‍ കൂലിചോദിച്ച വര്‍ഗസഹോദരങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. ന്യായമായ കൂലിക്കും തൊഴില്‍ വ്യവസ്ഥകള്‍ക്കുംവേണ്ടി കര്‍ഷകത്തൊഴിലാളികള്‍ സമരരംഗത്തിറങ്ങി. പൊലീസും ജന്മിഗുണ്ടകളും കരിങ്കാലികളും സമരക്കാരുമായി ഏറ്റുമുട്ടി. ഈ ഘട്ടത്തിലാണ് ട്രാക്ടര്‍ എന്ന വില്ലന്‍ ആദ്യമായി പാടത്തിറങ്ങിയത്. സമരം ചെയ്യുന്ന തൊഴിലാളിക്കുമുന്നില്‍ ഒരു യന്ത്രക്കരിങ്കാലി മാത്രമായിരുന്നു അത്. ട്രാക്ടര്‍വിരുദ്ധ സമരം ആയിരക്കണക്കിന് മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ളതായിരുന്നു എന്നര്‍ത്ഥം.

    ഭൂപരിഷ്കരണം തുറന്നുവിട്ട സാമൂഹ്യഊര്‍ജം പക്ഷേ വളരെ പെട്ടെന്ന് കേരള സമൂഹത്തെ മാറ്റി മറിച്ചു. ഭൂസ്വത്തിന്റെ പുനര്‍വിതരണം ഗ്രാമീണ സമ്പദ്ഘടനയെ വികേന്ദ്രീകരിച്ചു. വന്‍തോതിലുള്ള ഗള്‍ഫ് കുടിയേറ്റം നിര്‍മാണമേഖലയില്‍ പുതിയതൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഗ്രാമീണറോഡുകളുടെയും അങ്ങാടികളുടെയും വികാസം ഗതാഗതം, കച്ചവടം, ചുമട് തുടങ്ങിയ ഇടങ്ങളിലും തൊഴിലവസരങ്ങള്‍ വ്യാപകമാക്കി. വിദ്യാഭ്യാസത്തിന്റെ ത്വരിതഗതിയിലുള്ള വ്യാപനം കായികവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പ്രവണത ഗ്രാമീണ യുവാക്കളില്‍ ശക്തമാക്കി. കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നേടേണ്ട സ്ഥിതിമാറി. ആവശ്യത്തിന് കാര്‍ഷികത്തൊഴിലാളികളെ ലഭ്യമല്ല എന്ന പുതിയഅവസ്ഥയും സംജാതമായി. അതിനാല്‍ കാര്‍ഷികയന്ത്രവല്‍ക്കരണത്തെ ഇന്നാരും എതിര്‍ക്കുന്നും ഇല്ല.

    ഭൂപരിഷ്കരണത്തിന്റെ ഫലമായി നിലവില്‍വന്ന പുതിയ സാമൂഹ്യസ്ഥിതിയെ ശരിയായി അപഗ്രഥിക്കാനും ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യാനും ഫലപ്രദമായ നേതൃത്വം ആവശ്യമുണ്ടായിരുന്നു. വയലുകളില്‍ കെട്ടിക്കിടക്കുന്ന അധ്വാനശക്തിയെ മറ്റു മേഖലകളിലേക്ക് പുനര്‍വിന്യസിക്കണമായിരുന്നു. 'വീട്ടിലൊരാള്‍ക്ക് തൊഴില്‍, ഗ്രാമത്തിലൊരു വ്യവസായശാല' എന്ന ഇടതുപക്ഷമുദ്രാവാക്യവുമായി ഇന്ദിരാഗാന്ധിയുടെ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്ന കാലമായിരുന്നു അത്. ഫലപ്രദമായ വികേന്ദ്രീകൃതാസൂത്രണം അന്നേ സംഭവിച്ചിരുന്നെങ്കില്‍ കാര്‍ഷികവൃത്തിയുടെ ആധുനികവല്‍ക്കരണവും, ഗ്രാമങ്ങളുടെ വ്യവസായവല്‍ക്കരണവും സാധിതമാകുമായിരുന്നു. കേരളം കണ്ട ഏറ്റവും നല്ല സര്‍ക്കാരെന്ന് എല്ലാവരും വാഴ്ത്തുന്ന അന്നത്തെ വലതു സര്‍ക്കാരിന് പക്ഷേ ആ ചരിത്രദൌത്യം ഏറ്റെടുക്കാനാകാതെപോയി.

    കേരളത്തിന്റെ വികസന ചരിത്രത്തില്‍ സ്വയംചെയ്ത പാപത്തെ മറച്ചു പിടിക്കാനാണ് വലതുപക്ഷം ട്രാക്ടറിനെ പ്രതീകവല്‍ക്കരിക്കുന്നത്.

    കമ്പ്യൂട്ടറിനെതിരെ എണ്‍പതുകളില്‍ ഉയര്‍ന്നുവന്ന എതിര്‍പ്പും സമാനസാഹചര്യങ്ങളിലായിരുന്നു. സര്‍ക്കാര്‍ ആഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങി വൈറ്റ് കോളര്‍ ജോലികള്‍ കമ്പ്യൂട്ടറുകളെ ഏല്‍പിക്കുകയും തല്‍ഫലമായി തസ്തികകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യാനുള്ള നീക്കം ആശങ്ക ഉളവാക്കി. ജോലിയില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന ഭയത്തില്‍ ഈ മേഖലയിലെ തൊഴിലാളികള്‍ കമ്പ്യൂട്ടര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങി. അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മകൊണ്ട് വീര്‍പ്പുമുട്ടുന്ന കേരളീയ യുവസമൂഹത്തിലും അതിന്റെ അനുരണനങ്ങളുണ്ടായത് സ്വാഭാവികം മാത്രം. കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ മനുഷ്യമുഖത്തോടുകൂടിയ സമീപനം സ്വീകരിക്കാന്‍ ഈ ചെറുത്തുനില്‍പുകള്‍ അധികൃതരെ നിര്‍ബന്ധിതരാക്കി. പുതുതായി വികസിച്ചുവന്ന ഐടി അധിഷ്ഠിതവ്യവസായ ശൃംഖല വെട്ടിക്കുറക്കപ്പെട്ട തസ്തികകളെ പകരം വെക്കുകയും ചെയ്തു.

    ടെമ്പോകളും മിനിലോറികളും വ്യാപകമായി തുടങ്ങിയ എണ്‍പതുകളില്‍ കാള വണ്ടിത്തൊഴിലാളികള്‍ ഉയര്‍ത്തിയ പ്രതിരോധവും അലുമിനിയം, സ്റ്റീല്‍, പ്ളാസ്‌റ്റിക് ഉല്‍പ്പന്നങ്ങളുടെ കടന്നുവരവോടെ തകര്‍ന്നുപോയ മണ്‍പാത്ര വ്യവസായവും മുതലാളിത്ത വികസനത്തിന്റെ മനുഷ്യത്വരാഹിത്യത്തെ വെളിപ്പെടുത്തുന്നുണ്ട്. യാതൊരു ബദല്‍ ജീവിതമാര്‍ഗങ്ങളും കാണാതെ കേരളത്തിലെ കുംഭാരസമൂഹം 'വംശനാശ' ഭീഷണിയെ നേരിടുകയാണ്. സ്വദേശി പ്രസ്ഥാനത്തിന്റെ പ്രതീകമാകാന്‍ കഴിഞ്ഞതുകൊണ്ടാകണം പരമ്പരാഗത തുണിനെയ്ത്തുകാര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ പിടിച്ചുനില്‍ക്കാനാകുന്നത്.

    മനുഷ്യപുരോഗതിയുടെ ഉല്‍പ്പന്നവും പുതിയ മുന്നേറ്റത്തിനുള്ള ഉപകരണവുമാണ് പുതിയ സാങ്കേതികവിദ്യ. മുതലാളിത്തം സാങ്കേതികവിദ്യയെ മൂലധനത്തിന്റെ നിയന്ത്രണത്തില്‍ വയ്ക്കുന്നു. ചൂഷണത്തോത് വര്‍ധിപ്പിക്കുന്നതുവഴി ലാഭം കുന്നുകൂട്ടലാണ് ലക്ഷ്യം. മിച്ചമൂല്യത്തിന്റെ (ലാഭം) നിരന്തരമായ വികാസം ഇല്ലാതെ മുതലാളിത്ത സമ്പദ്ഘടനയ്ക്ക് സ്വയം നിലനില്‍ക്കാനാവില്ല. അതിനാല്‍ സാങ്കേതികവിദ്യയുടെ നവീകരണം അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കും. ഓരോ പുതിയ സാങ്കേതികവിദ്യയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം കൂലിച്ചെലവ് കുറയ്ക്കുകയും ചെയ്യും. സാമ്പത്തിക വികസനം തൊഴിലില്ലായ്മക്ക് കാരണമായിതീരുന്നത് അങ്ങനെയാണ്.

    കമ്പ്യൂട്ടറുകളുടെ വ്യാപനം തൊഴില്‍സമയത്തിലും തൊഴിലിന്റെ കാഠിന്യത്തിലും വന്‍തോതില്‍ കുറവ് വരുത്തിയിട്ടുണ്ട്. സ്വാഭാവികമായും തൊഴിലാളിയുടെ അധ്വാനസമയം കുറയുകയും വിശ്രമ, വിനോദ വേളകള്‍ വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ നമ്മുടെ അനുഭവം നേരെ മറിച്ചാണ്. ഐടി മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ഒഴിവുസമയങ്ങളേയില്ല. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന പഴയ മെയ്‌ദിന മുദ്രാവാക്യംപോലും ആധുനിക വ്യവസായങ്ങളില്‍ നിലനില്‍ക്കുന്നില്ല. യൌവനവും ആരോഗ്യവും നിലനില്‍ക്കുന്നേടത്തോളം കാലം മുഴുവന്‍ സമയവും അധ്വാനിക്കുക എന്നതാണ് പുതിയ അവസ്ഥ.

    ഇതിനെല്ലാമെതിരായ തൊഴിലെടുക്കുന്നവരുടെ ചെറുത്തുനില്‍പ്പിനെ സാങ്കേതികവിദ്യക്കെതിരായ യാഥാസ്ഥിതിക നിലപാടായോ വികസനവിരുദ്ധ രാഷ്ട്രീയ പിടിവാശിയായോ വ്യാഖ്യാനിക്കുന്നത് നിഷ്കളങ്കമായ വികസനതാല്‍പ്പര്യമല്ല. മറിച്ച് മുതലാളിത്ത ചൂഷണത്തിന് മറയിടാനുള്ള സമര്‍ത്ഥമായ പ്രചരണപരിപാടിതന്നെയാണ്.

    കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ തൊഴിലാളിവര്‍ഗ താല്‍പ്പര്യങ്ങളുടെ സംരക്ഷകനാണ്. സാങ്കേതികവിദ്യയുടെ വികാസത്തെയും കേവലമായല്ല അത് നോക്കിക്കാണുന്നത്; ചരിത്രപരമായാണ്. പുതിയ സാങ്കേതികത - കമ്പ്യൂട്ടറായാലും ട്രാക്ടറായാലും ടെലിവിഷനായാലും - അവതരിപ്പിക്കപ്പെടുന്ന സമൂഹത്തിന്റെ സവിശേഷ വികാസഘട്ടത്തിലാണ് അതിനോടുള്ള നിലപാട് നിശ്ചയിക്കപ്പെടുന്നത്.

    വികസനപദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുകയും കുടിയിറക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതും ഇതുതന്നെ. വലിയവിഭാഗം ജനങ്ങളെ അവരുടെ തൊഴിലില്‍നിന്നോ, കിടപ്പാടങ്ങളില്‍നിന്നോ ആട്ടിപ്പായിച്ചും അവര്‍ക്ക് ജീവിതം നിഷേധിച്ചുമുള്ള മുതലാളിത്ത വികസനം വികലമാണ്. ഒഴിപ്പിക്കപ്പെടുന്നവരെ ബദല്‍ ജീവിതമാര്‍ഗങ്ങളില്‍ പുനരധിവസിപ്പിച്ചുകൊണ്ടുള്ള വികസനം മാത്രമേ നടപ്പിലാക്കാവൂ എന്നതാണ് ശരിയായ നിലപാട് .

    പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ പഴയ നിലപാട് ഉപേക്ഷിക്കുകയും പുതിയ സാഹചര്യത്തിനനുസരിച്ച നിലപാടിലേക്ക് മാറുകയും ചെയ്യുന്നു. ഇവ തമ്മില്‍ വൈരുധ്യം കാണേണ്ടതില്ല. കാരണം ശരിയായ നിലപാട് വൈരുധ്യാത്മകമാണ് എന്നതുതന്നെ.

    ചാനല്‍ ചര്‍ച്ചകളില്‍നിന്നാണല്ലോ തുടങ്ങിയത്. വിനോദത്തെയും വിദ്യാഭ്യാസത്തെയും ജനകീയമാക്കാന്‍ പ്രയോജനപ്പെടേണ്ടതായിരുന്നു കാഴ്ചയുടെ സാങ്കേതികവിദ്യ. എന്നാല്‍, മൂലധന നിയന്ത്രിത വിനോദ വ്യവസായമായി അധഃപതിക്കുക വഴി പരമ്പരാഗതമായ ജനകീയ സംസ്കാരസമ്പത്തിനെ അട്ടിമറിക്കുകയും മലിനീകരിക്കുകയുമാണ് ടെലിവിഷന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജനവിരുദ്ധമായ ചാനല്‍ പ്രയോഗത്തെ ചെറുക്കണമെന്ന് നിര്‍ദേശിക്കുന്നത് സാങ്കേതികവികസത്തോട് പുറംതിരിഞ്ഞുനില്‍ക്കലല്ല. മറിച്ച് വികസനത്തിന്റെ ജനപക്ഷത്ത് ഉറച്ചുനില്‍ക്കലാണ്."


നമുക്കു് അവശേഷിക്കുന്ന വിഷയത്തിലേക്കു് വരാം. പിണറായി വിജയന്റെ മക്കളില്‍ ഒരാള്‍ക്കു് സ്വയംഭരണ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ അമൃതയിലും മറ്റൊരാള്‍ക്കു് വന്‍ഫീസ് കൊടുക്കേണ്ടുന്ന ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയിലും ചേരാന്‍ എവിടെ നിന്നു് എങ്ങനെ പണം ലഭിച്ചു എന്നതായിരുന്നു ചോദ്യം. വീണയ്ക്ക് കോയമ്പത്തൂരില്‍ പഠിക്കാനും വിവേകിനു് കൊച്ചിയിലെ SCMSല്‍ പഠിക്കാനും വിദ്യാഭ്യാസ വായ്പ ലഭ്യമായി എന്നു് പത്രവാര്‍ത്തകളില്‍ നിന്നു വ്യക്തമാക്കപ്പെട്ടു. വായ്പയുടെ തിരിച്ചടവിനെ സഹായിക്കുന്ന ജോലികള്‍ ഇരുവര്‍ക്കും വിദ്യാഭ്യാസാനന്തരം ലഭിക്കുകയും ചെയ്തു.

അതിനും മറുപടി ഉണ്ടു് എന്നുവന്നതോടെ പെട്ടെന്നു് ചോദ്യത്തിന്റെ സ്വഭാവം മാറി. സാമ്പത്തിക സ്രോതസ്സല്ല, പ്രധാന വിഷയമെന്നും സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ സമരം നയിച്ചവരുടെ മക്കള്‍ അത്തരം സ്ഥാപനങ്ങളില്‍ വിദ്യ അഭ്യസിക്കുന്നതിന്റെ നൈതികതയാണു് പ്രശ്നമെന്നും ആദര്‍ശകോമളന്മാര്‍ ഉദ്ഘോഷിച്ചു. ഏതായാലും അങ്ങനെയെങ്കിലും രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ എന്നു് സമാധാനിക്കാം. എങ്കിലും ആ സമാധാനം പോരല്ലോ. ചോദ്യങ്ങള്‍ ഇനിയും വരുമെങ്കിലും ഈ ചോദ്യത്തിനു് ഉത്തരമുണ്ടാവണമല്ലോ.

മലയാളിയുടെ പൊതുബോധമാണു് ഇവിടെ ഒന്നാമത്തെ പ്രതി. പൊതുബോധം പലപ്പോഴും ഉപരിപ്ലവവും പിടിച്ചാല്‍ കിട്ടാത്തതുമാണു്. കേരളത്തില്‍ സമര്‍ത്ഥമായി വലതുപക്ഷ പൊതുബോധം ഉത്പാദിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്കു് പറ്റുന്നതുകൊണ്ടാണു് ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതുതന്നെ.

SCMSലെ പഠനം കഴിഞ്ഞു് രണ്ടുവര്‍ഷം ഗല്‍ഫില്‍ ജോലി ചെയ്ത ശേഷമാണു് വിവേക്‍ ബര്‍മിങ്ഹാമില്‍ പഠിക്കാന്‍ പോകുന്നതു്. അറബ് എമിറാത്തുകളിലെ ധിറവും ഇന്ത്യയിലെ രൂപയും തമ്മിലുള്ള വിനിമയ മൂല്യം ഏറെക്കാലമായി ഏകദേശം 1:12 ആണു്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ആദായനികുതി എന്നൊരേര്‍പ്പാടില്ല. ഈ സാഹചര്യത്തില്‍ ശമ്പളത്തില്‍ മിച്ചം പിടിക്കുന്ന തുക ഇന്ത്യന്‍ രൂപയിലേക്കു് മാറ്റുമ്പോള്‍ നമുക്കു് ഏറെ മിച്ചമുണ്ടാവും. രണ്ടുവര്‍ഷം കൊണ്ടു് വിവേക്‍ സമ്പാദിച്ച ഈ മിച്ചം മതി, ബര്‍മിങ്ഹാമില്‍ പഠിക്കാന്‍. മുഴുവന്‍ ഫീസും ആദ്യമേ കെട്ടിവയ്ക്കേണ്ടതില്ല. അതേസമയം മുഴുവന്‍ ചെലവിലും ബാങ്ക് ഗ്യാരണ്ടി വേണം. തരക്കേടില്ലാത്ത ശമ്പളം പറ്റുന്ന ജോലിയിലാണു് ഇരിക്കുന്നതെങ്കില്‍ ബാങ്ക് ഗ്യാരണ്ടി ഉറപ്പായും ലഭിക്കും. പല പാശ്ചാത്യ രാജ്യങ്ങളിലും ആഴ്ചയില്‍ 20 മണിക്കൂര്‍ വിദ്യാര്‍ത്ഥികള്‍ക്കു് പലവിധ ജോലികള്‍ ചെയ്തു പണം സ്വരൂപിക്കാം. ഫീസിനും താമസത്തിനുമുള്ള ചെലവില്‍ ഗണ്യമായ ഭാഗം ഇങ്ങനെ തന്നെ കണ്ടെത്താം. ആ സ്ഥിതിക്കു് സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുള്ള ചോദ്യം തന്നെ അപ്രസക്തമാകുന്നു. കൂടാതെ വിവേകിന്റെ സഹോദരി ബാംഗ്ലൂരിലെ ഓറക്കിളിലാണു് ജോലി ചെയ്യുന്നതു്. ഐടി രംഗത്തു് ഭീമമായ ശമ്പളം നല്‍കുന്ന കമ്പനികളിലൊന്നാണതു്. സഹോദരിക്കു് സഹോദരനെ സാമ്പത്തികമായി സഹായിച്ചുകൂടെന്നു് നിയമമൊന്നുമില്ലല്ലോ.

യുകെയില്‍, അല്ലെങ്കില്‍ ഇന്ത്യക്കു് പുറത്തു് പഠിക്കാന്‍ പോകുന്നതു് വളരെ പ്രയാസമുള്ള കാര്യമാണെന്നു പലര്‍ക്കും ധാരണയുണ്ടു്. വാസ്തവത്തില്‍ അതു് വളരെ എളുപ്പമുള്ള കാര്യമാണു്. അല്‍പ്പം തന്‍കാര്യം കൂടി പറയട്ടെ. എനിക്കു് ബിരുദപഠനം കഴിഞ്ഞപ്പോള്‍ യുകെയില്‍ പോയി പഠിക്കാന്‍ സാഹചര്യമൊരുങ്ങിയതാണു്. എന്റെ പിതാവു് അതിനുവേണ്ടി അദ്ദേഹത്തിനു് ചെയ്യാവുന്ന കാര്യങ്ങള്‍ ഒക്കെ ചെയ്തു. വിദ്യാഭ്യാസ വായ്പ തരപ്പെടുത്താനും എജ്യൂക്കേഷനല്‍ കണ്‍സല്‍ട്ടന്‍സിയുടെ സഹായം തേടാനും ഒക്കെ അദ്ദേഹം തയ്യാറായി. അന്നു് അഞ്ചുമുതല്‍ ഏഴുലക്ഷം രൂപവരെയായിരുന്നു ഫീസും താമസവും അടക്കം ചെലവു പ്രതീക്ഷിച്ചിരുന്നതു്. എന്നാല്‍ ഞാനതു് നിഷേധിക്കുകയാണു് ചെയ്തതു്. കാരണം അതെന്റെ വിശ്വാസങ്ങള്‍ക്കും ധാരണകള്‍ക്കും വിരുദ്ധമായിരുന്നു. വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനും കമ്പോളവത്കരണത്തിനും എതിരെ വര്‍ഷങ്ങളോളം സമരങ്ങളുടെ മുമ്പന്തിയില്‍ നിന്നിട്ടു് അതെല്ലാം വലിച്ചെറിഞ്ഞു് വിദേശ സര്‍‌വ്വകലാശാലയിലെ പഠനത്തിലേക്കു് തിരിയാന്‍ മാനസികമായി എനിക്കു കഴിയില്ലായിരുന്നു.

വിദേശസര്‍‌വ്വകലാശാലയിലെ പഠനം കേമമാണെന്നോ ഇന്ത്യയില്‍ അതേ നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കില്ലെന്നോ ഉള്ള മൂഢവിശ്വാസമൊന്നും എനിക്കില്ല. അതേ സമയം എനിക്കു് വേണ്ടതു് ഇന്ത്യയില്‍ എവിടെ ലഭിക്കും എന്നു് എനിക്കു തിട്ടമില്ലായിരുന്നു എന്നു് സമ്മതിക്കണം. വിദേശ സര്‍‌വ്വകലാശാലയില്‍ പോകുന്നതിന്റെ പ്രധാന ഗുണമായി എനിക്കുതോന്നുന്നതു് നമുക്കു കിട്ടുന്ന എക്സ്പോഷറാണു്. നമ്മുടെ "ഠ" വട്ടത്തിനപ്പുറമുള്ള ലോകം അനുഭവിക്കാനുള്ള അവസരം. ആ ഒരു എക്സ്പോഷറിനുള്ള സാധ്യതയെങ്കിലും അന്നുഞാന്‍ തട്ടിത്തെറിപ്പിച്ചു. ഒരാള്‍ തനിക്കുകഴിയുന്ന മാര്‍ഗ്ഗങ്ങളെല്ലാം ജ്ഞാനസമ്പാദനത്തിനു് ഉപയോഗിക്കേണമോ എന്നതു് ഒരു personal choice ആണു്. ഞാനതിനെ political choice ആയാണു് സമീപിച്ചതു്. അതായതു് ഞാന്‍ എനിക്കുമുന്നില്‍ ഈ വലിയ സമൂഹത്തെ പ്രതിഷ്ഠിച്ചു. ഈ വലിയ സമൂഹത്തിനു് കഴിയാത്തതു് എനിക്കുവേണ്ട എന്നുനിശ്ചയിച്ചു. വലിയ സമൂഹത്തിനു് കഴിയാത്തതാണു് അതെന്ന എന്റെ നിരീക്ഷണം തെറ്റായിരുന്നു എന്നതു് വേറെ കാര്യം. യുകെയില്‍ പഠനത്തോടൊപ്പം ജോലി ചെയ്തു് ഫീസ് തിരികെയടക്കാന്‍ കഴിയുമെന്ന വാദം വിശ്വസിക്കാന്‍ പ്രയാസം വന്നിടത്താണു് അതു് സമൂഹത്തിനു് താങ്ങാനാവില്ല എന്ന വിചാരത്തിലേക്കു ഞാനെത്തിയതു്. പഠനത്തോടൊപ്പം ജോലി എന്നതിനെ ഇന്ത്യന്‍ പശ്ചാലത്തിലായിരുന്ന ഞാന്‍ വായിച്ചതു്. അതേ സമയം ഞാന്‍ കിട്ടിയ അവസരം ഉപയോഗിച്ചു് പുറത്തുപോയി പഠിക്കുകയും അതിനു് ശേഷം എന്റെ പുതുതായി ആര്‍ജ്ജിച്ച ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഈ വലിയ സമൂഹത്തെ കാണുകയുമാണു് ചെയ്തിരുന്നതെങ്കില്‍ അതു് എനിക്കും സമൂഹത്തിനും കൂടുതല്‍ മെച്ചമുണ്ടാക്കുമായിരുന്നു. ബൈബിളിലെ താലന്തുകളുടെ ഉപമയെ ഇവിടെ ചേര്‍ത്തുവായിക്കാമെന്നുതോന്നുന്നു. ഈ തിരിച്ചറിവു് ഇല്ലാതെ പോയതില്‍ കുറ്റം പറയേണ്ടതു് പോളി-മെഡിക്കല്‍ സമരങ്ങളേയല്ല. ആ സമരങ്ങളുടെ മുദ്രാവാക്യങ്ങള്‍ ശരിയായി മനസ്സിലാക്കാനുള്ള പക്വത സ്വയം ആര്‍ജ്ജിക്കാഞ്ഞ എന്നെത്തന്നെയാണു്.  

ചിലരെ സംബന്ധിച്ചിടത്തോളം യുഎസ്/യുകെ/ഓസ്ട്രേലിയ/നെഥര്‍ലാന്‍ഡ്സ്/ക്യാനഡ തുടങ്ങിയ രാഷ്ട്രങ്ങളിലെ സര്‍‌വ്വകലാശാലകളില്‍ പഠിക്കാന്‍ പോയാല്‍ എല്ലാമായി. പക്ഷെ അത്തരമൊരു പഠനം ആകെ മാറ്റിത്തീര്‍ക്കുന്നതു് നിങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രീതിയേയും നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന രീതിയേയും നിങ്ങള്‍ പരിഗണിക്കപ്പെടുന്ന രീതിയേയും മാത്രമാണു്. ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്കു് ആവശ്യമായ സംഗതി പഠിക്കാനാവുന്നുണ്ടോ എന്നതാണു് കാര്യം. അതുകഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ എവിടെയായിരുന്നിട്ടും കാര്യമില്ല. അതേസമയം വിവിധ രാഷ്ട്രക്കാരുമായി ഇടപഴകാന്‍ ലഭിക്കുന്ന അവസരവും സ്വയം ഫീസ് കണ്ടെത്താനുള്ള പ്രാപ്തി കൈവരിക്കുന്നതും നിസ്സാരകാര്യമല്ല എന്നും പറയണം.

ചിലരുടെ വാദം, ജോലി കിട്ടിയതിനു് ശേഷം വിവേകിനു് ബര്‍മിങ്ഹാമില്‍ പഠിക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ചതില്‍ തെറ്റില്ല; അതേ സമയം ബിരുദപഠനത്തിനു് എന്തുകൊണ്ടു് സ്വകാര്യ സ്വാശ്രയ സ്ഥാപനമായ SCMSല്‍ ചേര്‍ന്നു എന്നാണു്. ഡിഗ്രിക്കുശേഷം എവിടെ ചേരണമെന്നുവിവേകിനു് നിശ്ചയിക്കാം, അതിനുമുന്നേ പറ്റില്ല! നാം മനസ്സിലാക്കില്ലെന്നു് വാശിപിടിക്കുന്ന കാര്യം, നിങ്ങള്‍ വിദ്യാഭ്യാസത്തിനായി സ്വകാര്യ സ്വാശ്രയ സ്ഥാപനത്തില്‍ പോകാതെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ തന്നെ പോകണം എന്നു പിണറായിക്കു മക്കളോടു് ഉപദേശിക്കാം എന്നല്ലാതെ നിര്‍ബന്ധിക്കാന്‍ കഴിയില്ല എന്നാണു്. സാങ്കേതികമായി വിജയനു് ഒരാളെ പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കാനായേക്കുമെങ്കിലും തന്റെ വീട്ടില്‍ നിന്നു് പുറത്താക്കാനാവില്ല. കുടുംബത്തിന്റെ സാമ്പത്തിക ക്രയവിക്രയവും നിയന്ത്രണവും മറ്റൊരു കേന്ദ്രത്തിലാവും. സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയാണെങ്കിലും പിണറായിയും ഒരു പച്ചമലയാളിയാണു്. അദ്ദേഹം ഭാര്യയേയും മക്കളേയും ആശ്രയിക്കുന്നുമുണ്ടാവും. പക്ഷെ എല്ലാവരും കരുതുന്നതു് ഒരു വീട് എപ്പോഴും പരിപാലിക്കുന്നതു് പുരുഷനാണെന്നാണു്. അതുകൊണ്ടു് ഇതുമനസ്സിലാക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണു്. നമ്മള്‍ പുതപ്പിനിടയില്‍ മറച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്ന തീക്ഷ്ണമായ യാഥാര്‍ത്ഥ്യമാണിതു്. ഒരു പക്ഷെ മെട്രോകളിലെ ഉപരിവര്‍ഗ്ഗ സങ്കേതങ്ങളെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിലും ബംഗാളിലും അല്ലാതെ ഇന്ത്യയില്‍ മറ്റൊരിടത്തും സ്ത്രീക്കു് കുടുംബത്തിനുമേല്‍ ഇത്രമാത്രം നിയന്ത്രണശക്തി കാണില്ല. അതു് നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെ കൂടി ഭാഗമാണു്. ബംഗാളില്‍ കാളിക്കും കേരളത്തില്‍ അമ്മദൈവങ്ങള്‍ക്കും കിട്ടുന്ന സ്വീകരണം ഇതിനോടു് ചേര്‍ത്തുവായിക്കാം. പിണറായി വിജയന്‍ ഒരു പാര്‍ട്ടി നയിക്കുന്നുണ്ടാവും. പക്ഷെ വീടു നയിക്കുന്നതു് ഗൃഹനാഥയാവും. അതിനെ നാണക്കേടായി കണ്ടിട്ടു് കാര്യമില്ല. കരുണാകരനും വിഎസിനും ഒക്കെ ബാധകമായ കാര്യം തന്നെയാണു് ഇതു്. ആ പശ്ചാത്തലത്തില്‍ മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ പിണറായിയേക്കാള്‍ say അദ്ദേഹത്തിന്റെ പത്നിക്കായിരിക്കും എന്നതില്‍ സംശയം വേണ്ട. ഇത്രയും കാലമായിട്ടു് ഭാര്യയെ തന്റെ രാഷ്ട്രീയം ബോധ്യപ്പെടുത്താവാത്തതു് പരാജയമല്ലേ എന്നു് വാദത്തിനുവേണ്ടി ചോദിക്കാം. അങ്ങനെ ചെയ്യുന്നതു് കെട്ടിഘോഷിച്ച നടത്തിയ വിപ്ലവമിശ്രവിവാഹത്തിനു ശേഷം ഭാര്യ ഭര്‍ത്താവിന്റെ മതം സ്വീകരിക്കുന്നതുപോലെ ഒരു ചീഞ്ഞ ഏര്‍പ്പാടാണെന്നേ എനിക്കുതോന്നുന്നുള്ളൂ. കുടുംബകാര്യങ്ങളില്‍ തന്റെ തീരുമാനങ്ങളുടെ ഉടമസ്ഥന്‍ താന്‍തന്നെയാണെന്നു വിശ്വസിക്കാനാണു് നിര്‍ഭാഗ്യവശാല്‍ മലയാളിപുരുഷന്‍ ഇഷ്ടപ്പെടുന്നതു്.

ഇപ്പോള്‍ പ്രശ്നം പിണറായി വിജയന്റേതല്ല, വിവേകിന്റേതാണു്. തന്റെ പിതാവു് സിപിഎം സംസ്ഥാനസെക്രട്ടറിയായി പോയതിനാല്‍ തന്റെ ഓപ്ഷനുകള്‍ ലിമിറ്റ് ചെയ്യാന്‍ വിവേകിനെ നമ്മളെല്ലാം നിര്‍ബന്ധിക്കുകയാണു്. പിതാവിന്റെ പ്രവൃത്തിയുടെ / സംസാരത്തിന്റെ / മൂല്യങ്ങളുടെ പേരില്‍ മകന്‍ വിചാരണ ചെയ്യപ്പെടണമോ എന്നതാണു് ചോദ്യം. ആര്‍ക്കും ഇത്തരം ചോദ്യങ്ങളിലും അതിന്റെ ഉത്തരങ്ങളിലും താത്പര്യമില്ല. ഇതൊരു പ്രധാനപ്പെട്ട പ്രതിവാദമാണെന്നുപോലും ആരും മനസ്സിലാക്കില്ല. എങ്കിലും ആരെയും മനസ്സിലാക്കിക്കുക എന്റെ ലക്ഷ്യമല്ലാത്തതിനാല്‍ ഇതിവിടെ ഞാനെഴുതിയിടുന്നു.

സ്വാശ്രയവിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ വിവേക്‍ സമരം ചെയ്യുകയും അതിനു് ശേഷം അതേ വിവേക്‍ SCMSല്‍ ചേര്‍ന്നു പഠിക്കുകയും ചെയ്യുന്നതു് ആരെങ്കിലും നൈതികമായി തെറ്റാണു് എന്നുവാദിച്ചാല്‍ എനിക്കു് എതിരഭിപ്രായമില്ല. എന്നാല്‍ പിണറായി വിജയന്റെ മകനായി പോയതുകൊണ്ടു് വിവേക്‍ അവിടെ പഠിക്കാന്‍ പാടില്ല എന്നു പറയുന്നിടത്തു് ഈ വാദം താളംതെറ്റുന്നു. ഒരാളുടെ മകനാവുക എന്നാല്‍ പിതാവിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുക എന്നല്ല അര്‍ത്ഥമാക്കുന്നതു്. ഗാന്ധിയുടെ മകനായതിനാല്‍ നീ തോക്കുപയോഗിക്കാന്‍ പാടില്ല എന്നുപറയുന്നതിനെ റിവേഴ്സ് ഗിയറിലിട്ടാല്‍ കിട്ടുക, ഗാന്ധിയുടെ മകന്‍ ഗാന്ധിയനായിരിക്കണം എന്ന തീര്‍പ്പാണു്. തോട്ടിയുടെ മകന്‍ തോട്ടിയായിരിക്കണം എന്നുപറയുന്നതില്‍ നിന്നു് ഇതിനു് വലിയ ദൂരമില്ല. ഓരോരുത്തരുടെയും ജീവിതം അവരവരാണു് നിശ്ചയിക്കുന്നതെന്നു് സമ്മതിച്ചുകൊടുക്കാന്‍ നമുക്കുമനസ്സില്ല എന്നതാണു് യാഥാര്‍ത്ഥ്യം.

കത്തികൊണ്ടു് പല പ്രയോജനങ്ങളുണ്ടു്. കറിക്കരിയാനും ആളെ കൊല്ലാനും കത്തിപോതും. സാങ്കേതികവിദ്യയുടെ കാര്യവും അങ്ങനെ തന്നെയാണു്. അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നിടത്താണു് കാര്യം. കമ്പ്യൂട്ടറിനെ എതിര്‍ത്തെന്നു പറയുന്ന കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണു് തിരുവനന്തപുരത്തു് ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്ക് സ്ഥാപിച്ചതെന്നു് പലര്‍ക്കുമറിയില്ല. കേരളസര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ സ്ഥലം എടുത്താണു് ടെക്നോ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുന്നതു്. സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ പകരം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കു് ടെക്നോപാര്‍ക്കു് പ്രോജക്ടുകളില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കണമെന്നും ഇരുസ്ഥാപനങ്ങളും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ആവശ്യമാണെന്നും ഉള്ള ചിന്തയുണ്ടായിരുന്നു. അക്കാദമിക്‍ ഗവേഷണവും കൊമേഴ്സ്യല്‍ വെഞ്ച്വറും സമ്മേളിക്കുന്ന സിലിക്കണ്‍ വാലി മോഡലായിരുന്നു വിഭാവനം ചെയ്തിരുന്നതു്. നിര്‍ഭാഗ്യവശാല്‍ തുടര്‍ഗവണ്‍മെന്റിന്റെ കാലത്തു് ഐടി കൈകാര്യം ചെയ്തിരുന്ന മുസ്ലീംലീഗിന്റെ പിടിപ്പുകേടും അതിനുശേഷം അധികാരത്തില്‍ തിരിച്ചെത്തിയ ഇടതുസര്‍ക്കാരിന്റെ കാലത്തു് ഇതുമായി ബന്ധമോ താത്പര്യമോ ഉണ്ടായിരുന്നവര്‍ വകുപ്പിന്റെ നിയന്ത്രണത്തില്‍ ഉദ്യോഗസ്ഥരായി ഇല്ലാതിരുന്നതും ഈ ലക്ഷ്യം നേടുന്നതിനെ പരാജയപ്പെടുത്തി.

കേരളത്തിലെ ആദ്യ സ്വാശ്രയ വിദ്യാഭ്യാസ കോഴ്സ് ആവട്ടെ, കേരള സര്‍വ്വകലാശാലയിലെ ബിഎഡ് കോഴ്സാണു്. മുപ്പതുവര്‍ഷമെങ്കിലും മുമ്പു് ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെ കാലത്തായിരുന്നു ഇതു് തുടങ്ങിയതു്. അന്നൊന്നും ഉയര്‍ത്താതിരുന്ന എതിര്‍പ്പാണു് പിന്നീടു് സ്വകാര്യ സ്വാശ്രയ കോളജുകളുടെ കാര്യത്തില്‍ എസ്എഫ്ഐ സ്വീകരിച്ചതു്. അതിനു കാരണം സ്വാശ്രയം എന്ന കണ്‍സെപ്റ്റ് ആയിരുന്നില്ല. സ്ഥാപന നടത്തിപ്പിനുള്ളചെലവു് സ്ഥാപനം തന്നെ കണ്ടെത്തുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ല. അതിനു് ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ടു്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നു് ഈടാക്കുന്ന കനത്ത ഫീസിലൂടെ മാത്രമേ കെട്ടിടനിര്‍മ്മാണം മുതല്‍ സ്ഥാപനത്തിനാവശ്യമായ എല്ലാ അടിസ്ഥാനസൌകര്യങ്ങളും ഒരുക്കാനാവൂ എന്ന നിലപാടിനെയാണു് എസ്എഫ്ഐ എതിര്‍ത്തതു്.

അതായതു് സ്വാശ്രയ കോളജിനോടു് ഇടതുപക്ഷം ഉയര്‍ത്തിയ എതിര്‍പ്പു് അതിന്റെ വിഭവസമാഹരണരീതിയെ ചൊല്ലിയാണു്. പഠനച്ചെലവു് മാത്രമല്ല, സ്ഥാപനത്തിന്റെ പ്രവര്‍ത്തനച്ചെലവുള്‍പ്പടെ മുഴുവന്‍ തുകയും പൂര്‍ണ്ണമായും വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നു് മാത്രം ഈടാക്കുന്ന സമ്പ്രദായം തെറ്റാണെന്നാണു് വാദം. വിദ്യാഭ്യാസത്തില്‍ സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കുകവഴി വിദ്യാര്‍ത്ഥിക്കു് തിരിച്ചു് സമൂഹത്തോടും ഒരു ബന്ധം ഉണ്ടാവും, ഉണ്ടാവണം എന്ന വിശാലതയിലൂന്നിയ കാഴ്ചപ്പാടാണതു്. അതേ സമയം അതിന്റെ മുഴുവന്‍ ചെലവും വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നു് ഈടാക്കാന്‍ തുടങ്ങുന്ന പക്ഷം അവന്‍ മുടക്കുന്ന പണം തിരിച്ചുപിടിക്കേണ്ടതു് അവന്റെ ബാധ്യതയാവുകയും അതിനായി അവന്‍ എന്തു മാര്‍ഗ്ഗവും തേടുകയും അതിനെ കുറ്റംപറയാന്‍ സമൂഹത്തിനു് ധാര്‍മ്മികാവകാശമില്ലാതെ വരികയും ചെയ്യും. ഇതു് ഏറ്റവുമധികം ബാധിക്കുക പൊതുജനാരോഗ്യരംഗത്തെയാവും. മെഡിക്കല്‍ സമരകാലത്തു് സമരസമിതിയില്‍ അംഗമായിരുന്ന എഐഡിഎസ്ഒ ഉയര്‍ത്തിയ ഒരു പ്രധാന വാദം മെഡിക്കല്‍ സ്വകാര്യവത്കരണം സ്പെഷ്യലൈസേഷനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സമൂഹം വൈദ്യവത്കരിക്കപ്പെടുന്നതിലേക്കു് അതു നയിക്കുമെന്നും നാം അനാവശ്യകുറിപ്പടികളുടെ തടവുകാരായി തീരും എന്നുമായിരുന്നു. ഇതു് ഒരുപരിധി വരെ സത്യമാണെന്നു് ഇന്നത്തെ കേരളം സാക്ഷിക്കുന്നു.

ഉന്നതവിദ്യാഭ്യാസത്തിനു് ചെലവുകൂടുതലാണു്. അതിനു് ആനുപാതികമായ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതോടൊപ്പം വിഭവസമാഹരണത്തിനു് മറ്റുമാര്‍ഗ്ഗങ്ങള്‍ കൂടി കണ്ടെത്തേണ്ടതുണ്ടു്. വിദ്യാര്‍ത്ഥികള്‍ക്കു് ഫീസ് കണ്ടെത്താന്‍ പഠനത്തോടൊപ്പം ജോബ് പ്രോജക്ടുകള്‍ ഉണ്ടാവേണ്ടതുണ്ടു്.

എന്നാല്‍ ഇതുമാത്രമാണോ പ്രശ്നം? ഒരിക്കലുമല്ല. വിദ്യാഭ്യാസം salable commodity ആവുന്നതോടെ ജ്ഞാനം പങ്കുവയ്ക്കാനുള്ളതല്ലായായി മാറുകയും അറിവിന്റെ കുത്തകവത്കരണത്തെ അതു് പിന്തുണയ്ക്കുകയും ചെയ്യും. "കൊണ്ടുപോകില്ല ചോരന്മാര്‍, കൊടുക്കുംതോറുമേറിടും" എന്നു് കവി പാടിയ ധനം കെട്ടിപ്പൂട്ടിവയ്ക്കുന്നതിനെ ഇടതുപക്ഷത്തിനു് അംഗീകരിക്കാനാവില്ല. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ അണ്‍എയ്ഡഡ് സ്വയംഭരണ സ്ഥാപനങ്ങള്‍ അനുവദിച്ചാല്‍ അതു് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു് ഇടയാക്കും. ഇപ്പോള്‍ തന്നെ നാട്ടിന്‍പുറങ്ങളിലുള്ള സ്കൂളുകളെല്ലാം പൂട്ടി. എയ്ഡഡ് സ്കൂളുകളെല്ലാം അതേ സൌകര്യത്തില്‍ CBSE സിലബസ് പഠിപ്പിക്കുന്ന അണ്‍എയ്ഡഡ് സ്കൂളുകള്‍ തുടങ്ങുകയും എയ്ഡഡ് മേഖലയില്‍ അഡ്‌മിഷനെടുക്കുന്നതു് നിരുത്സാഹപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്താണെങ്കില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ശാസ്ത്ര, ശാസ്ത്രേതര വിഷയങ്ങള്‍ പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികളില്ലാതെ വരികയും ചെയ്തിരിക്കുന്നു. അതോടൊപ്പം എഞ്ചിനീയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെ കുറിച്ചും വാര്‍ത്തകള്‍ വരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കും എന്നു് വിളിച്ചുപറയുകയും അതിനാല്‍ നമുക്കു് സര്‍ക്കാര്‍ / സമൂഹം മുതല്‍മുടക്കുന്ന സാര്‍വ്വത്രിക പൊതുവിദ്യാഭ്യാസം ആണു് അഭികാമ്യം എന്നുമാണു് എസ്എഫ്ഐ പറഞ്ഞതു്. അല്ലാതെ ഒരു വിദ്യാര്‍ത്ഥി പോലും സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കുന്നതിനെ എസ്എഫ്ഐയോ ഇടതുവിദ്യാര്‍ത്ഥിസംഘടനകളോ തടസ്സപ്പെടുത്തിയതായി എനിക്കറിയില്ല. സാമൂഹ്യനീതിക്കുവേണ്ടി വാദിച്ചു എന്ന ക്രിമിനല്‍ കുറ്റം പൊറുക്കാവുന്നതാണോ എന്നു് സമൂഹം നിശ്ചയിക്കട്ടെ! ഏതായാലും എട്ടോ പത്തോ വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍, കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്കു് സംഭവിച്ചതുപോലെ സര്‍ക്കാര്‍ / എയ്ഡഡ് കോളജുകള്‍ക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്നു് ഇച്ഛിക്കാം. അന്നും എസ്എഫ്ഐ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നു എന്നു് നമുക്കോര്‍ക്കാം.

പ്രസവിക്കുന്നതു് കുറ്റമാണോ?

സ്ത്രീ പ്രസവിക്കുന്നതു് കുറ്റകരമാണോ? കെട്ടുപാടുകളില്ലാതെ പ്രണയിക്കുന്നതു്?

വനിതകള്‍ക്കോ അധഃസ്ഥിതര്‍ക്കോ ആയി സംവരണം ചെയ്ത സീറ്റില്‍ നിന്നു് അവള്‍ ത്രിതലപഞ്ചായത്തു് സംവിധാനത്തിലേക്കു് മത്സരിക്കുന്നതു് കുറ്റമാണോ? (വനിത/ദളിത്) സംവരണസീറ്റ് ആയതാണോ കുറ്റം? അതോ സ്ത്രീയായതോ?

നാണമില്ലാത്ത കേരളമേ, അന്യന്റെ ഉടുതുണിക്കുള്ളിലേക്കു് ഉളിഞ്ഞുനോക്കുന്ന വോയറിസ്റ്റ് പത്രങ്ങളേ, ഹാ കഷ്ടം. പ്രകൃതിയുടെ സ്വാഭാവികതയെ വരിയാന്‍ നിങ്ങള്‍ സൃഷ്ടിച്ച ക്രമങ്ങള്‍ തകരുമ്പോള്‍ ഇത്ര വേവലാതിയെന്തിനു്?

വാര്‍ത്താപ്രവര്‍ത്തകന്‍ തന്നെയായ ഡി പ്രദീപ്കുമാര്‍ എഴുതിയ പത്രപ്രവര്‍ത്തകരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ എന്ന പോസ്റ്റ് വായിക്കുക.